ഓണക്കാലത്ത് വിപണിയിലെ ചൂഷണം തടയാനും പൊതുജനങ്ങൾക്ക് ന്യായവിലയിൽ സാധനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് കൊടുങ്ങല്ലൂരിൽ വിപണി പരിശോധന കടുപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ കൃത്രിമ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അളവുതൂക്കത്തിലെ ക്രമക്കേടുകൾ എന്നിവ തടയുന്നതിനായാണ് കൊടുങ്ങല്ലൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നത്.
തൃശ്ശൂർ ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പോലീസ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. പ്രധാന വാണിജ്യ കേന്ദ്രങ്ങളായ കൊടുങ്ങല്ലൂർ, കോട്ടപ്പുറം മാർക്കറ്റുകളിലെ മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ സ്ക്വാഡ് നേരിട്ടെത്തി പരിശോധന നടത്തി.
താലൂക്ക് സപ്ലൈ ഓഫീസർ ജീന കെ.വി., റേഷനിംഗ് ഇൻസ്‌പെക്ടർമാരായ സി.എ. ഷെമ്മി, ഐ.എസ്. ഷൈൻ, സിവിൽ പോലീസ് ഓഫീസർ ഗിൽബർട്ട് ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരുംദിവസങ്ങളിലും താലൂക്കിന്റെ എല്ലാ മേഖലകളിലും പരിശോധന കൂടുതൽ ഊർജ്ജിതമായി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ വ്യക്തമാക്കി.
